2010 ജനുവരി 31, ഞായറാഴ്‌ച

മടക്കയാത്ര



മടക്കയാത്ര


പുലര്‍ കാലത്തിന്‍റെ ആലസ്യം ഒരു തണുത്ത പുതപ്പുപോലെ ശരീരത്തിനു കുളിരുപകരുന്നുണ്ടായിരുന്നു,
നിദ്രയുടെ ബന്ധനത്തില്‍ നിന്നും തലച്ചോറിന്‍റെ അവസാനത്തെ കൊളുത്തും മോചിതമായപ്പോള്‍ മനസ്സില്‍ ഒരു തേങ്ങലായി ഞാന്‍ ഓര്‍ത്തു, എന്‍റെ  ഈ വെക്കേഷന്‍ ഇന്നത്തോടെ തീരുകയാണല്ലോ, പ്രയാസങ്ങളുടെ ഭാണ്ഡങ്ങളും പേറി മൂന്നു വര്‍ഷവും നാല് മാസവും മരുക്കടലില്‍ നീന്തി തളര്‍ന്നതിനു ശേഷം സാന്ത്വനത്തിന്‍റെ ഒരു കര കിട്ടിയത് കഴിഞ്ഞ അന്‍പത്തി ഏഴ് ദിവസങ്ങളിലായിരുന്നു ,
പുലരും മുമ്പെപ്പോഴോ പുതപ്പിനുള്ളില്‍ കയറിക്കൂടിയ മുത്തുമോന്‍റെ കുഞ്ഞിളം കൈകള്‍ എന്‍റെ കഴുത്തില്‍ ചു റ്റി ക്കിടക്കുന്നു
 "നാളെ രാവിലെ എനിക്ക് ഉപ്പചിയെ ഇങ്ങിനെ കേട്ടിപ്പുടിച്ച് കിടക്കാന്‍ പറ്റൂലല്ലോ " അവന്‍റെ വാക്കുകള്‍ മനസ്സില്‍ ഒരു നീറ്റലായി പടരുന്നു
"ഇനി ഉപ്പച്ചി വരുമ്പോഴേക്കും ഞാന്‍ മൂന്നാം ക്ലാസ്സില്‍ എത്തിയിട്ടുണ്ടാവും "
പ്രവാസിയായ പിതാവിന്‍റെ കലണ്ടറിലെ കണക്കുകള്‍ കൂട്ടാന്‍ നാലുവയസ്സുകാരന്‍ മകനുപോലും കഴിയുന്നു.
നെഞ്ചില്‍നിന്നും മുത്തുമോനെ പറിച്ചെടുത്ത് കിടക്കയില്‍ കിടത്തി ഞാന്‍ എഴുന്നേറ്റു,
തൊട്ടിലിലെക്ക് തിരിഞ്ഞ മിഴികളെ പിടിച്ചു നിര്‍ത്താനായില്ല, മോനു ഉറങ്ങുകയാണ് തള്ളവിരല്‍ മടക്കി ചുണ്ടില്‍ ചേര്‍ത്ത് പിടിച്ചു കൊണ്ടുള്ള അവന്‍റെ കിടപ്പ് ഒത്തിരി നേരം നോക്കിനിന്നുപോയി,
കണ്ണീര്‍ തുള്ളികള്‍ വീണു അവന്‍റെ ഉറക്കത്തിനു ഭംഗം വരാതിരിക്കാന്‍ ഏറെ പാടുപെട്ടു.
മഴക്കോളുള്ള ആകാശത്തുനിന്നും മടിച്ചാണെങ്കിലും സുര്യന്‍ ഉണര്‍ന്നെഴുന്നേറ്റിരിക്കുന്നു, രാത്രി പെയ്ത പുതുമഴയുടെ കുളിര്‍മ മണ്ണിനെ ആര്‍ദ്രമാക്കിയിരിക്കുന്നു,  ഇനിയുള്ള ദിവസങ്ങളില്‍ തിമര്‍ത്തു മഴ പെയ്യുമായിരിക്കും, പുഞ്ചപ്പാടം നിറഞ്ഞു കവിയുമ്പോള്‍ കൂട്ടുകാരൊത്ത് വാഴത്തോണി യിറക്കിയിരുന്ന ബാല്യകാലം നഷ്ടജീവിതത്തിന്‍റെ പുസ്തകത്താളുകളില്‍ മങ്ങിത്തുടങ്ങിയ ചിത്രം പോലെ ഇന്നും ഞാന്‍ സൂക്ഷിക്കുന്നു ,  ഇനിഎത്ര കൊല്ലങ്ങള്‍ക്കുശേഷമാണ് ഈ മണ്ണിന്റെ സുഗന്ധം ആസ്വദിക്കാനാവുക
സ്നേഹത്തിന്‍റെ പശയിലൊട്ടിച്ച കത്തുകളും സാന്ത്വനത്തിന്‍റെ പൊതി കെട്ടുകളുമായി സുഹൃത്തുക്കളുടെ കുടുംബാംഗങ്ങള്‍ എത്തിത്തുടങ്ങി, അനിയന്മാര്‍ പൊതി കള്‍ വാങ്ങി പേരെഴുതി പെട്ടിയിലടുക്കുന്നു ,
അവളെ കണ്‍ വെട്ടത്തൊന്നും കാണാനില്ല, ആര്‍ക്കും മുഖം കൊടുക്കാതെ കണ്ണീര്‍ വാര്‍ക്കുകയാവും,
ഇന്നലെ രാവേറെ ചെന്നിട്ടും ഉറങ്ങാന്‍ കഴിയാത സങ്കടം കരഞ്ഞു തീര്‍ക്കുകയായിരുന്നല്ലോ,
വിരഹത്തിന്റെ വേദന ഏറെ അനുഭവിച്ച പെണ്ണാണ്  അവള്‍
അവളുടെ പിതാവിന്‍റെ കൈപിടിച്ച് ഉറ്റവരെയും ഉടയവരെയും സാക്ഷി നിര്‍ത്തി "സ്വീകരിച്ചു, പൊരുത്തപ്പെട്ടു എന്ന്ച്ചരിച്ചു അവളെ ഹൃദയത്തോട് ചേര്‍ത്തിട്ട്അഞ്ചു വര്‍ഷങ്ങള്‍ കഴിഞ്ഞു, പിന്നീട് തൊണ്ണൂറ്റിനാലു ദിനങ്ങളിലൊഴികെ ഞാന്‍ അവള്‍ക്ക് നല്‍കിയത് വിരഹത്തിന്‍റെ വേദനകളാണ് , ഇന്നിതാ വീണ്ടും കണ്ണീരുപടര്‍ന്ന കവിള്‍ തടങ്ങള്‍ നീല തട്ടത്തില്‍ ഒളിപ്പിച്ച് വേര്‍പാടിന്‍റെ തടങ്കല്‍ പാളയത്തിലേക്ക് അവള്‍ .......
എയര്പോര്‍ട്ടിലെത്തേണ്ട സമയമായിതുടങ്ങി വീട്ടുകാരുടെ മൌനത്തിന്‍റെ പുറന്തോട് പൊട്ടിച്ചുകൊണ്ട് മോനു കലപില കൂട്ടുന്നു , എയര്‍പോര്‍ട്ടില്‍ പോകാന്‍ ഉടുപ്പുകള്‍ ധരിപ്പിക്കാന്‍ വാശി പിടിക്കുകയാണവന്‍ ,
ഉമ്മയുടെ വിങ്ങുന്ന മനസ്സിന്‍റെ തേങ്ങല്‍പുറത്തേക്ക് കേട്ട് തുടങ്ങിയിരിക്കുന്നു, ചാരുകസേരയില്‍ നരച്ചുതുടങ്ങിയ താടിയും തടവി ഉപ്പയുടെ ഇരിപ്പ് കണ്ടു വിതുമ്പലടക്കനായില്ല, നാളെമുതല്‍ ഞാന്‍ ഭക്ഷണം വിലകൊടുത്തു കൊണ്ട് തിന്നേണ്ടി വരുമോ എന്ന നിഷ്കളങ്കമായ ചോദ്യം കൊണ്ട് വല്ല്യുമ്മ എന്‍റെ കരളില്‍ സ്നേഹത്തിന്‍റെ കൊളുത്തിട്ടു വലിക്കുന്നു ,
സമയം അവസാനിക്കുകയാണ് , ഇനിയും ഒരാളോട് യാത്ര ചോദിക്കാനുണ്ട് ഞാന്‍ റോഡിലിറങ്ങി തെക്കോട്ട് നടന്നു മുത്തുമോന്‍ വിടാതെ എന്‍റെ നിഴല്‍ പറ്റി പിന്തുടരുന്നു , ജുമാ മസ്ജിദിന്റെ കമ്പി വേലി കടന്നു പള്ളിയുടെ ഓരം ചേര്‍ന്നു വല്യുപ്പയുടെ അടുക്കലേക്ക് നടന്നടുത്തു സലാം ചൊല്ലി ഫാത്തിഹ ഓതി ദുആ ചെയ്തു യാത്രപറഞ്ഞു, അതുവരെ ശകാരിച്ചു നിര്‍ത്തിയ കണ്ണീര് അണപൊട്ടി ഒഴുകി ,
മനസ്സില്‍ ഉരുണ്ടുകൂടിയ കാര്‍മേഘം ഒരു പേമാരി പോലെ കണ്ണീരായ് പെയ്തൊഴിഞ്ഞു,
ഈ വള്ളിപ്പടര്‍പ്പുകള്‍ക്കിടയിലെ മീസാന്‍ കല്ലുകള്‍ പോലെ, ഞാന്‍ ജീവിച്ചതിന്‍റെ ശേഷിപ്പുകളെങ്കിലും ഈ മണ്ണില്‍ അടയാളപ്പെടുമോ ?